ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകൾക്ക് കൂടുതൽ സമയം നൽകി ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ. ഡിസംബർ ഏഴുമുതലാണ് പുനഃക്രമീകരണം. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ്ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും. പ്ലസ് ടുവിന് നിലവിലുള്ള മൂന്നു ക്ലാസുകൾക്ക് പുറമേ വൈകുന്നേരം നാലുമുതൽ ആറുവരെ നാലു ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുക. എന്നാൽ, ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസിൽ കൂടുതൽ ഉണ്ടാകില്ല. പ്ലസ് വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതൽ 12 വരെ രണ്ട് ക്ലാസുകൾ ഉണ്ടാകും.
പത്താം ക്ലാസിന് രാവിലെ 9.30 മുതൽ 11 വരെയുള്ള മൂന്നു ക്ലാസുകൾക്ക് പുറമേ വൈകുന്നേരം മൂന്നു മുതൽ നാലുവരെ രണ്ടു ക്ലാസുകൾ കൂടി അധികമായി സംപ്രേഷണം ചെയ്യും. എട്ട്, ഒൻപത് ക്ലാസുകൾക്ക് ഉച്ചയ്ക്ക് രണ്ടിനും 2.30നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധൻ (ഒരു മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണിക്കും ക്ലാസുണ്ടാകും.
നാലാം ക്ലാസിന് തിങ്കൾ (ഒരുമണി), ബുധൻ (12.30), വെള്ളി (12.00) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 12.30നും ആയിരിക്കും ക്ലാസ്. ഒന്നാം ക്ലാസിന് തിങ്കളും ബുധനും രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചയ്ക്ക് 12.00 മണിക്ക് ആയിരിക്കും ക്ലാസുകൾ. ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷൻ ക്ലാസുകൾ ഉൾപ്പെടെ സംപ്രേഷണം നടത്തി ക്ലാസുകൾ പൂർത്തിയാക്കും. നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വർധിപ്പിക്കും. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകൾക്കും ഏർപ്പെടുത്തിതായി കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
Post a Comment